
തിരുവനന്തപുരം: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിയാസ് 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയെന്നുമാണ് ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി പറയുന്നത്.
എന്നാൽ, റിയാസിന് ലഭിച്ചെന്ന് പറയുന്ന കൈക്കൂലി സിഎംആർഎൽ കമ്പനിയിൽ നിന്നല്ലെന്നാണ് ഇഡിയുടെ കത്തിലെ മറ്റൊരു പ്രധാന പരാമർശം. വിവിധ കേന്ദ്രങ്ങളിൽനിന്ന് കൈക്കൂലി ലഭിച്ചിട്ടുണ്ടെന്ന സൂചനയാണ് അന്വേഷണ ഏജൻസി നൽകുന്നത്.
റിയാസിന്റെ കൈക്കൂലി ഇടപാടുകളും ദുബായിലേക്കുള്ള പണമിടപാടും സംബന്ധിച്ച തെളിവുകൾ ടി. വീണയുടെ ഡയറിയിലുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 'റെഡ് ബുക്ക്' എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഈ ഡയറിയിലെ ഏഴ് പേജുകളിലാണ് നിർണായക വിവരങ്ങളുള്ളതെന്നാണ് കത്തിൽ പറയുന്നത്.
ഹവാല വഴി പണം ദുബായിലേക്ക് കടത്തിയ സമയത്ത് വീണ രണ്ടാഴ്ചയോളം ദുബായിൽ താമസിച്ചിരുന്നതായും ഇതിന് തെളിവുകളുണ്ടെന്നും ഇഡി പറയുന്നു. റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, വാരിസ് എന്നിവർക്ക് പണം കടത്തിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഇവർ ഇക്കാര്യം സമ്മതിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്തെ ഭരണതലത്തിലെ അഴിമതി ആരോപണങ്ങളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവയ്ക്കുന്നതാണ് ഇഡിയുടെ കത്തിലെ പരാമർശങ്ങൾ.











